സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി
ബാങ്കോക്ക്: ബുദ്ധ സന്യാസിമാരേയും മഠാധിപതികളേയും ഹണിട്രാപ്പിൽ കുരുക്കി 100 കോടി രൂപ തട്ടിയ യുവതി പിടിയിൽ. ബാങ്കോക്കിലാണ് സംഭവം നടന്നത്. സന്യാസിമാരുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന യുവതി ഈ രംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ചാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നാണ് റിപ്പോർട്ട്. മിസ് ഗോൾഫ് എന്ന പേരിൽ പൊലീസ് വിളിക്കുന്ന യുവതിയാണ് പിടിയിലായത്.
81 ബുദ്ധ സന്യാസിമാരുമായാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ് മൂന്ന് വർഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയിൽ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. രഹസ്യമായി പകർത്തിയ എൺപതിനായിരം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചാണ് മിസ് ഗോൾഫ് സന്യാസിമാരെ ബ്ലാക്ക് മെയിൽ ചെയ്തത്. ഏതാനം ദിവസം മുമ്പാണ് പോലീസിൽ ഇതുസംബന്ധിച്ച് വിവരങ്ങൾ ലഭിച്ചത്. 2024 മെയ് മുതലാണ് മിസ് ഗോൾഫ് സന്യാസിമാരെ ഹണിട്രാപ്പിൽ പെടുത്തിയത്.
സന്യാസിമാരുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു കുട്ടി ജനിച്ചെന്ന് പറഞ്ഞാണ് ഇവർ സകല സന്യാസിമാരേയും ഭീഷണിപ്പെടുത്തിയത്. ഭയന്ന് പോയവർ പലരും പണം നൽകി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പണം തട്ടൽ ശ്രമങ്ങളെ തുടർന്ന് ഒരു മഠാധിപതി സന്യാസം തന്നെ ഉപേക്ഷിച്ച് നാട് വിട്ടതായി റിപ്പോർട്ടുണ്ട്. 2024 മെയ് മാസം മുതൽ ഈ മഠാധിപതിയുമായി യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് നിലവിൽ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പിന്നീട് തനിക്ക് കുട്ടിയുണ്ടായെന്നും കുഞ്ഞിന്റെ ചെലവിലേക്കായി 18500000 രൂപ വേണം എന്നാണ് യുവതി മഠാധിപതിയോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം പണം നൽകി എങ്കിലും നിരന്തരം ഭീഷണിയായതോടെ മഠാധിപതി മുങ്ങിയെന്നാണ് വിവരം.
മറ്റ് സന്യാസിമാരും യുവതിക്ക് പണം നൽകി
സമാനമായ രീതിയിൽ മറ്റ് സന്യാസിമാരും യുവതിക്ക് പണം നൽകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പണത്തിൽ വലിയ പങ്കും യുവതി ചൂതാട്ട കേന്ദ്രങ്ങളിൽ ചെലവിടുകയായിരുന്നു. ഈ മാസം ആദ്യമാണ് യുവതിയുടെ വീട് പൊലീസ് പരിശോധിച്ചത്. ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് ബ്ലാക്ക് മെയിൽ ചെയ്യാനുപയോഗിച്ച ചിത്രങ്ങളും കണ്ടെത്തി.
പണം തട്ടൽ, കള്ളപ്പണ ഇടപാട്, തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടുതൽ സന്യാസിമാർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന്റെ സംശയം. നാണക്കേടില്ലാതെ പരാതി നൽകാൻ ഹോട്ലൈനും പോലീസ് ആരംഭിച്ചിട്ടുണ്ട്. തായ് ബുദ്ധ സമൂഹത്തിലും സംഭവത്തേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശ്രമങ്ങളിലെ ഇത്തരം തെറ്റായ പ്രവണതകളെ കുറിച്ച് അന്വേഷണം നടക്കുമെന്ന് സംഘ സുപ്രീം കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌ലണ്ടിലെ ബുദ്ധ സന്യാസിമാരുടെ പരമോന്നത സംഘടനയായ സംഘ സുപ്രീം കൗൺസിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണ്.
തായ്‌ലണ്ടിലെ ജനസംഖ്യയുടെ 90 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. സന്യാസിമാരുടെ കുത്തഴിഞ്ഞ ജീവിതം ബുദ്ധമത വിശ്വാസികളെ ആകെ ചൊടിപ്പിച്ചിരിക്കയാണ്. സന്യാസ വൃത്തികളിൽ നിന്ന് വ്യതിചലിച്ച് നടക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും സർക്കാർ നീക്കങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ട്.ആശ്രമ മര്യാദകൾ ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും അടക്കം ലഭിക്കാനുള്ള രീതിയിലുള്ള നിയമ നിർമ്മാണത്തിനായാണ് സർക്കാർ ശ്രമിക്കുന്നത്.
ENGLISH SUMMARY:
A woman has been arrested in Bangkok for allegedly blackmailing Buddhist monks and monastery heads by trapping them in a honeytrap and extorting over ₹100 crore.