കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നെന്ന് പരാതി.
ബസ് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. ഇതെത്തുടർന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി.
സർവീസിനിടയിൽ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ട്രാവൽ കാർഡ് കിട്ടിയോ
തിരുവനന്തപുരം: കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.
ഒരു ലക്ഷം കാർഡ് അച്ചടിച്ചതിൽ നാൽപതിനായിരത്തിലധികം കാർഡുകൾ ആണ് ഇതിനോടകം വിറ്റുപോയത്.
കാർഡ് കിട്ടാത്ത യാത്രക്കാർ കണ്ടക്ടറോടോ സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിലോ അന്വേഷിച്ചു നോക്കാനും മന്ത്രി നിർദേശം നൽകി.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനുമാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് അവതരിപ്പിച്ചത്.
നിലവിൽ കെഎസ്ആർടിസി കണ്ടക്ടർമാരുടെ പക്കൽനിന്ന് യാത്രക്കാർക്ക് ട്രാവൽ കാർഡ് വാങ്ങാം. കൂടാതെ കണ്ടക്ടർക്ക് തന്നെ മുൻകൂറായി പണം നൽകി കാർഡ് റീച്ചാർജ് ചെയ്യാനും കഴിയും.
ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ്.
യാത്രക്കാർക്ക് ചില്ലറയില്ലാതെയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഈ ട്രാവൽ കാർഡിലൂടെ പരിഹരിക്കപ്പെടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
100 രൂപയാണ് കാർഡിൻ്റെ ചാർജ്. ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത്.
ഒരു വർഷമാണ് കാലാവധി
കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങിക്കണം.
കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ നൽകുക. 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. കൂടാതെ പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.
കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല എന്ന് ഓർമിക്കുക.
കെഎസ്ആർടിസി ബസുകളിൽ മുൻ നിര സീറ്റുകൾ സ്ത്രീകൾക്ക്; പരാതിയിൽ ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻഅംഗം വി. ഗീതയുടെ ഉത്തരവിൽ പറയുന്നു.
സ്ത്രീകൾക്ക് മുൻനിരയിൽ സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഗതാഗതവകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് വാങ്ങി.
1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.
ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിലുണ്ട്. കരുനാഗപ്പള്ളി സ്വദേശി ഇ ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
English Summary
A woman conductor was reportedly seen engaging in a prolonged conversation with a KSRTC driver during service hours. Following a complaint lodged by the driver’s wife, KSRTC authorities have taken unusual disciplinary action in the matter.