വാഷിങ്ടൺ: അമേരിക്കയിൽ 31 ടൺ തേനീച്ചക്കൂടുകളുമായെത്തിയ ലോറി അപകടത്തിൽപ്പെട്ടു.
2.50 കോടി തേനീച്ചകൾ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
31,751 കിലോ തേനീച്ചക്കൂടുകളുമായി വന്ന വാണിജ്യ ട്രക്ക് പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് മറിഞ്ഞത്.
ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിയോട് ചേർന്നാണ് അപകടം നടന്നതെന്ന് വാട്ട്‌കോം കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അറിയിച്ചു.
തേനീച്ചകൾ രക്ഷപ്പെടാനും കൂട്ടമായി കൂടാനും സാധ്യതയുള്ളതിനാൽ ആ പ്രദേശം ഒഴിവാക്കണമെന്നും ജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു.
കഴിയുന്നത്ര തേനീച്ചകളെ രക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. തേനീച്ച വിദഗ്ധരുടെ സഹായം തേടി മേഖലയിലെ റോഡുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
പരാഗണം നടത്തുന്ന ദശലക്ഷക്കണക്കിന് തേനീച്ചകളെ രക്ഷിക്കുന്നത് കഴിയുന്നത്ര വിജയകരമാണെന്ന് ഉറപ്പാക്കാൻ രണ്ട് ഡസനിലധികം വിദഗ്ധർ എത്തിയെന്നും പൊലീസ് പറഞ്ഞു.
അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തേനീച്ചകളെ അവയുടെ കൂട്ടിലേക്ക് തിരികെ കൊണ്ടുപോയി റാണി തേനീച്ചയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയെന്നും യു.എസ് പൊലീസ് പറയുന്നു.