യുകെയിൽ മാഞ്ചസ്റ്ററിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച് മൂന്നു വയസ്സുള്ള കുട്ടിയെ വാൻ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് 12 വർഷം തടവ് ശിക്ഷ.
ഫെബ്രുവരി 22 ന് മൂന്ന് വയസ്സുകാരി ലൂയിസ പാൽമിസാനോയുടെ മരണത്തിന് കാരണമായ അപകടത്തിൽ 36 കാരനായ റാവൽ റഹ്മാനാണ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.
കുറ്റസമ്മത വേളയിൽ, സംഭവദിവസം രാവിലെ രണ്ട് വേശ്യാലയങ്ങൾ സന്ദർശിച്ച ശേഷം കൊക്കയിൻ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. ബേൺലിയിലെ വീട്ടിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്കായി ലൂയിസ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്തപ്പോഴാണ് കുട്ടിയെ മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വെച്ച് റഹ്മാന്റെ വാൻ ഇടിച്ചത്.
അപകടത്തിന് ശേഷം റഹ്മാൻ തന്റെ വാനിന് താഴെ നിന്ന് പുറത്തിറങ്ങുന്നതും, അതിനടിയിൽ കിടക്കുന്ന ലൂയിസയെ നോക്കി നടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അപകടത്തിന് തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ലൂയിസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് അവളെ രക്ഷിക്കാനായില്ല.
ഫെബ്രുവരി 24 ന് ബ്ലാക്ക്ബേണിൽ അറസ്റ്റിലായ റഹ്മാൻ, ഒരു സാമൂഹിക പരിപാടിയിൽ പങ്കെടുത്ത് വരികയാണെന്നും വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പോലീസിനോട് ആദ്യം പറഞ്ഞതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പിന്നീട് നടത്തിയ വിശകലനത്തിൽ വാനിന് നിരവധി തകരാറുകൾ കണ്ടെത്തി, വാൻ ഫിറ്റ്നസിന് യോഗ്യവും അല്ലായിരുന്നു.