പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ് സബീര എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി 11 മണിയോടെ സംഘം നൗഷാദിനെ തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
ദേഹമാസകലം പരിക്കേറ്റ നൗഷാദ് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു. നൗഷാദ് ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയെങ്കിലും സംഘം കടന്നുകളയുകയായിരുന്നു.
രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ വിളി വന്നു. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ആക്രമിച്ച ശേഷം ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നും നൗഷാദ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ നവക്കരയിൽ എത്തി. പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.