സേലം: സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു.
ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ കണ്ടഗുരുവാണ്(14) മരിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസിൽ ഇവരിലൊരാളിരുന്ന സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായതെന്നാണ് വിവരം.
തർക്കത്തിനിടയിൽ സഹപാഠി കണ്ടഗുരുവിന്റെ നെഞ്ചിൽ ശക്തിയായി ഇടിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥി ബസിനുള്ളിൽ തലയിടിച്ച് വീണു,
പിന്നാലെ അബോധാവസ്ഥയിൽ ആകുകയായിരുന്നു.
സംഭവം കണ്ട ബസ് ഡ്രൈവർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനാൽ സേലത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടഗുരു മരിച്ചത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം ഭയന്ന് പൊലീസ് സ്കൂളിന് ചുറ്റും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.