തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്.
തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ജെയ്‌സൺ. രാവിലെ മുറി തുറക്കാതെ വന്നപ്പോളാണ് വീട്ടുകാർക്ക് സംശയം തോന്നിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് കുടുംബം പ്രതികരിച്ചു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മന്ത്രി വി അബ്ദുറഹിമാന്റെ പേഴ്‌സണൽ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ പേഴ്‌സണൽ സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ബിജുവിനെയാണ് ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നളന്ദ എൻജിഒ ക്വാട്ടേഴ്‌സിലായിരുന്നു ഭാര്യക്കൊപ്പം വയനാട് സ്വദേശിയായ ബിജു താമസിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഭാര്യ നാട്ടിലേക്ക് പോയിരുന്നു.
ഇന്ന് രാവിലെ ബിജു ഓഫീസിൽ എത്തിയിരുന്നില്ല. സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്നാണ് ക്വാട്ടേഴ്‌സിൽ എത്തി പരിശോധിച്ചത്. മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോലീസ് മുറിയിലടക്കം പരിശോധന നടത്തുകയാണ്.
പത്താംക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ
ആലപ്പുഴ: പത്താംക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം.
ചെന്നിത്തല നവോദയ സ്‌കുളിലെ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആറാട്ടുപുഴ സ്വദേശി നേഹ. ബി ആണ് മരിച്ചത്.
ഹോസ്റ്റലിന്റെ ശുചിമുറിക്ക് സമീപം ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായ സംശയം.
അതേസമയം കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല.
ഹോസ്റ്റലിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ആണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.
പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയായി. നേരത്തെ റാഗിങ് പരാതികൾ സ്‌കൂളിൽ ഉയർന്നിരുന്നു. അതാണോ മരണകാരണം എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ.
കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു
കോട്ടയം: മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളായ ഐറിൻ ജിമ്മി (18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു.
അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. എന്നാൽ സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പ്ലാശനാൽ സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി പി ടി ഇ കോഴ്സ് ചെയ്യുകയായിരുന്നു ഐറിൻ. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.
നാല് കുട്ടികൾക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശ്: വെള്ളം നിറഞ്ഞ കുഴിയിൽ വീണ് നാലുകുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ബെഡൗലി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.
പ്രദേശത്തെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളായ വൈഷ്ണവി (3), ഹുണർ (5), കാൻഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. ജൂലൈ എട്ടിന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു എന്നാണ് വിവരം. രാത്രി വൈകിയും കുട്ടികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടർന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി എസ്ആർഎൻ ആശുപത്രിയിലേക്കയച്ചിരിക്കുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ എസ്.പി. ഉപാധ്യായ അറിയിച്ചു.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary:
A police officer was found dead in Thiruvananthapuram. Inspector Jaison Alex was discovered hanging inside his residence at Chenkottukonam. He was part of the telecommunications wing of the Kerala Police. Family members grew suspicious when he did not come out of his room in the morning.