മുംബൈ: ഓമനിച്ചു വളർത്തിയ നായയെ ജോലിക്കാരൻ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് നടി. ബോളിവുഡ് നടി അയേഷ ജുല്‍ക്കയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ പ്രിയ വളര്‍ത്തുനായ റോക്കിയെ പരിചരിച്ചുകൊണ്ടിരുന്ന ജോലിക്കാരനെതിരെയാണ് നടിയുടെ പോരാട്ടം.
2020 സെപ്തംബര്‍ 13 ന് ലോനവാലയിലെ വസതിയിലാണ് സംഭവം നടന്നത്. നായ ടാങ്കിലെ വെള്ളത്തില്‍ ചത്തു കിടക്കുന്നു എന്ന് പറഞ്ഞ് ജോലിക്കാരന്‍ നടിയെ ഫോണില്‍ വിളിക്കുകയായിരുന്നു. സംശയം തോന്നിയ അയേഷ നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. വെള്ളത്തില്‍ വീണ് മരിച്ചതല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിറുകി ശ്വാസം മുട്ടിയായിരുന്നു മരണമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമായിരുന്നു.
തുടർന്ന് 2020 സെപ്തംബറില്‍ അയേഷ ജോലിക്കാരനെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു. ജോലിക്കാരനായ റാം നാഥിനെ പൊലീസ് അറസ്റ്റുചെയ്തു. മദ്യപിച്ച് ബോധമില്ലാതെ നായയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അയാള്‍ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം ജയിലിൽ കഴിഞ്ഞ റാം നാഥ് പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ 2021 ജനുവരി 7 നാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. എന്നാൽ സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയിലെത്തിയത്.
Read Also: ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു; സംഭവം ഓസ്ട്രേലിയയിലെ സിഡ്നിയിൽ