‘വിമാനം ഞാൻ ബോംബിട്ട് തകർക്കും’
ലണ്ടൻ: വിമാനം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടികൂടി. ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നു ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലാണ് സംഭവം.
‘വിമാനം ഞാൻ ബോംബിടും’ എന്ന് യാത്രക്കാരൻ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’ എന്നും യാത്രക്കാരൻ ഉറക്കെ വിളിച്ചു പറയുന്നതും വിഡിയോയിലുണ്ട്.
കൂടാതെ ഒരു യാത്രക്കാരൻ അയാളെ കീഴ്പ്പെടുത്തുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഗ്ലാസ്‌ഗോയിൽ വിമാനം ഇറങ്ങിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ചെറുവിമാനം റോഡിൽ തകർന്ന് വീണു
റോം: സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നോര്‍ത്തേണ്‍ ഇറ്റലിയിലെ ബ്രെസ്‌സിയ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വിമാനം ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു.
മിലാനില്‍ നിന്നുള്ള അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റവാഗ്‌ലിയ (75), അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മരിയ ദെ സ്‌റ്റെഫാനോ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭാരം കുറഞ്ഞ ഫ്രെച്ച ആര്‍ജി ഇറ്റാലിയന്‍ വിമാനമാണ് അപകടത്തില്‍പെട്ടത് എന്നാണ് വിവരം. എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ വേണ്ടിയാവാം സെര്‍ജിയോ ഹൈവേയ്ക്ക് മുകളില്‍ എത്തിയത് എന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട ചെറു വിമാനം മൂക്കും കുത്തി നടുറോഡില്‍ വീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വിമാനം പൂര്‍ണമായും കത്തിനശിച്ചു.
അപകട സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ബ്രെസ്‌സിയ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചു. നാഷണല്‍ ഏജന്‍സി ഫോര്‍ ഫ്‌ളൈറ്റ് സേഫ്റ്റിയും അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് പരാതി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങൾ കോടതിയിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ തമ്മിൽ മാറി കൈമാറിയെന്നാണ് ഇവരുടെ ആരോപണം.
ഈ പ്രശ്നം കാരണം ഒരു കുടുംബം സംസ്കാര ചടങ്ങ് മാറ്റിവയ്ക്കേണ്ടിയും വന്നതായി വിവരമുണ്ട്. ഒരു ശവപ്പെട്ടിക്കുള്ളിൽ പൂർണ്ണമായ ഒന്നിന് പകരം വ്യത്യസ്ത മൃതദേഹഭാഗങ്ങളാണുണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.
2025 ജൂൺ 12-നായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദുരന്തം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് യാത്ര ആരംഭിച്ചതിന് നിമിഷങ്ങൾക്കകം സമീപത്തെ ജനവാസ മേഖലയിലേക്കു അപകടം സംഭവിച്ചത്.
വിമാനത്തിൽ 12 ജീവനക്കാരും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരാൾക്കു മാത്രമാണ് അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ കഴിഞ്ഞത്.
സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചേക്കുമെന്ന തരത്തിലുമുള്ള സൂചനകളുണ്ട്.
Summary: A passenger was arrested after making a bomb threat on an easyJet flight from London Luton Airport to Glasgow. The incident caused major security concerns and flight disruption.