അവിവാഹിതനായിരിക്കെ മരിച്ച് പോയ മകൻറെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്ന് കോടതി. ഗുർവീന്ദർ സിംഗിൻറെയും ഹർബീർ കൗറിൻറെയും 30 കാരനായ മകൻ പ്രീത് ഇന്ദർ സിംഗ്, രക്താർബുദത്തിൻറെ വകഭേദമായ നോൺ-ഹോഡ്ജ്കിൻസ് ലിംഫോമയെ തുടർന്ന് 2020 സെപ്റ്റംബറിലാണ് മരിച്ചത്.A mother is about to give birth to a grandchild using the sperm of her dead son; After four years of legal battles the court granted permission
മകൻറെ ബീജ സാമ്പിൾ ഉപയോഗിച്ച് ജനിക്കുന്ന ഏത് കുട്ടിയെയും വളർത്തുമെന്ന് അറുപതുകളിലുള്ള ദമ്പതികൾ കോടതിയെ അറിയിച്ചിരുന്നു. അച്ഛൻറെയും അമ്മയുടെയും മരണ ശേഷം കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുമെന്ന് അവരുടെ രണ്ട് പെൺമക്കളും കോടതിയിൽ ഉറപ്പ് നൽകി.
പക്ഷേ, കേസ് നീണ്ടത് നാല് വർഷം. വാടക ഗർഭപാത്രത്തിൽ മകൻറെ ബീജം ഉപയോഗിക്കുന്നതിനെക്കുറിച്ച് കുടുംബം ആലോചിക്കുന്നുണ്ടെന്നും ഒരു ബന്ധു വാടക ഗർഭപാത്രമാകാൻ സമ്മതിച്ചിട്ടുണ്ടെന്നും അവർ ബിബിസിയോട് പറഞ്ഞു. 2018 ലും 2019 ലും സമാനമായ കേസുകളിൽ മരിച്ച് പോയ മക്കളുടെ ബീജം ഉപയോഗിച്ച് പുന്തുടർച്ചാവകാശിയെ ഉണ്ടാക്കാൻ കോടതി മാതാപിതാക്കൾക്ക് അനുമതി നൽകിയിരുന്നു. അതേസമയം ഇന്ത്യൻ നിയമപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം നിയമവിരുദ്ധമാണ്.
മകൻറെ മരണാനന്തരം ഗംഗാ റാം ആശുപത്രിയിലെ ഫെർട്ടിലിറ്റി ലാബിൽ സൂക്ഷിച്ചിരുന്ന മകൻറെ ബീജമുപയോഗിച്ച് പേരകുട്ടിയെ പ്രസവിക്കാൻ അച്ഛനും അമ്മയ്ക്കും ഹൈക്കോടതി അനുമതി നൽകി. “ഞങ്ങൾ വളരെ നിർഭാഗ്യവാന്മാരായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. എന്നാൽ കോടതി ഞങ്ങൾക്ക് വളരെ വിലയേറിയ ഒരു സമ്മാനം നൽകി. ഇപ്പോൾ ഞങ്ങൾക്ക് മകനെ തിരികെ നേടാൻ കഴിയും,” കോടതി വിധിയോട് പ്രതികരിക്കവേ പ്രീത് ഇന്ദർ സിംഗിൻറെ അമ്മ ഹർബീർ കൗർ ബിബിസിയോട് പറഞ്ഞു.
ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ആരംഭിക്കും മുമ്പ്, ചികിത്സ ബീജത്തിൻറെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ബീജം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് അവിവാഹിതയായ പ്രീത് ഇന്ദർ ഇതിന് സമ്മതിച്ചു. 2020 ജൂൺ 27 ന് ബീജ സാമ്പിൾ ശേഖരിക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു.
എന്നാൽ മകൻറെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം ഗുർവീന്ദർ സിംഗും ഭാര്യ ഹർബീർ കൗറും മകൻറെ ബീജത്തിനായി ഗംഗാ റാം ആശുപത്രിയിലെത്തിയെങ്കിലും ബീജം കൈമാറാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് മകൻറെ ബീജം വിട്ട് കിട്ടാൻ ഇരുവരും ദില്ലി ഹൈക്കോടതിയെ സമീപിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.