രാജ്യത്ത് കണ്ടെത്തിയത് പ്രകൃതി വാതകത്തിന്റെ വൻശേഖരം
ന്യൂഡൽഹി: അടുത്തിടെ ആൻഡമാൻ തീരത്ത് പ്രകൃതി വാതകത്തിന്റെ വൻ ശേഖരമാണ് കണ്ടെത്തിയത്. ഇത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് കൂടുതൽ കരുത്തേകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ ഏറ്റവും കൂടുതൽ ഉള്ളത് പെട്രോളും ഡീസലും അടക്കമുള്ള അസംസ്കൃത എണ്ണയാണ്.
എന്നാൽ ഡോളറിന്റെ മൂല്യം ഉയരുന്നത് ഇന്ധന ഇറക്കുമതിക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.
കൂടാതെ കുറഞ്ഞ ചെലവിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള നീക്കം അമേരിക്കയുടെ അനിഷ്ടത്തിനു കാരണമാകുകയും തുടർന്ന് അമേരിക്കയിലേയ്ക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനം ഉയർത്തുകയും ചെയ്തിരുന്നു.
ഈ നിർണായക ഘട്ടത്തിലാണ് ആൻഡമാനിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താനാകുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും.
രാജ്യത്തെ ഇന്ധന പ്രതിസന്ധി ഒഴിവായി കിട്ടുമെന്നതാണ് പ്രധാന ആശ്വാസം. വ്യാവസായിക ആവശ്യത്തിനു മാത്രമല്ല, വാഹനങ്ങളിലും വീടുകളിലുമൊക്കെ ഈ പ്രകൃതി വാതകം ഉപയോഗപ്പെടുത്താനാകുന്നത് അസംസ്കൃത എണ്ണയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ സഹായകരമാകും.
നിലവിലിപ്പോൾ പ്രകൃതി വാതകവും രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. 70 മുതൽ 90 ശതമാനം വരെ മീഥേയ്‍ൻ അടങ്ങിയ സ്വാഭാവിക ഹൈഡ്രോകാർബൺ മിശ്രിതമാണ് ഇറക്കുമതി ചെയ്യുന്നത്.
കാർബൺ പുറത്ത് വിടുന്നത് കുറവായതിനാൽ തന്നെ മലിനീകരണത്തോത് കുറവാണ്. കൂടാതെ സംസ്കരണത്തിന് ചെലവ് കുറവാണെന്നതും നേട്ടമാണ്.
ആൻഡമാന്റെ കിഴക്കെ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ഇപ്പോൾ പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്.
പ്രകൃതി വാതക ശേഖരം എത്രത്തോളമുണ്ടെന്നും അതിന്റെ സാധ്യതയും പരിശോധിക്കുകയാണ് ഇനി വേണ്ടത്.
Summary: A massive natural gas reserve has recently been discovered off the Andaman coast. Reports suggest that this will significantly strengthen the country’s energy security.









