സോഷ്യൽ മീഡിയയിൽ വൈറൽ കണ്ടന്റുകൾക്കുവേണ്ടി വീഡിയോ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ മുസാഫിർ നഗറിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസിനു വേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടുപോകാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതോടെ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ഈ കിഡ്നാപ്പിംഗ് മൊത്തത്തിൽ നേരത്തെ യുവാക്കൾ ആസൂത്രണം ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതാണ്.
ഖത്തൗലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ്റെ അടുത്തുനിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്ന ഒരാളെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഇവരുടെ ഒരു സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.
യുവാക്കൾ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ തല ഒരു തുണികൊണ്ട് മൂടാൻ ശ്രമിക്കുന്നതും അയാളെ മയക്കി ബൈക്കിൽ കിടത്തി കൊണ്ടുപോവുകയുമാണ്. ഈ സംഭവം കണ്ടതോടെ ഒരാൾ ബൈക്ക് തടഞ്ഞു. അപ്പോഴേക്കും മറ്റ് കുറച്ചാളുകൾ കൂടി അങ്ങോട്ടെത്തുകയും ചെയ്തു. അവരെല്ലാം കൂടി യുവാക്കളെ തടയുന്നതും ചോദ്യം ചെയ്യുന്നതും കാണാം.
എന്നാൽ, യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ സമ്മതിച്ചു.
വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി മാറി. അതോടെ യുവാക്കൾക്കെതിരെ കനത്ത വിമർശനവുമായി ആളുകൾ രംഗത്തെത്തി. മാത്രമല്ല, ഇവർക്കെതിരെ നടപടിയെടുക്കണമെന്നും, വീഡിയോയുടെ പേരും പറഞ്ഞ് സമൂഹത്തിൽ ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഒടുവിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
English summary : A man is kidnapped in broad daylight for viral content; The young men who were friends were arrested