യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ
ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർക്ക് 30 ലക്ഷം രൂപ പിഴ. തുറിച്ചുനോക്കിയതും അപമാനകരമായി പെരുമാറിയതുമായ ആരോപണത്തെ തുടർന്നാണ് മലയാളി ദന്തഡോക്ടർ ജിസ്‌ന ഇഖ്ബാൽ എന്ന യുവതി ഈ തുക നഷ്ടപരിഹാരം നൽകണമെന്ന് യുകെ ട്രിബ്യൂണൽ വിധിച്ചത്.
സഹപ്രവർത്തകയോടുള്ള നിരന്തര കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലുമടക്കമുള്ള അപമര്യാദാപൂർണമായ പെരുമാറ്റം നേരിട്ടുവെന്നായിരുന്നു ദന്തരോഗ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന നഴ്‌സ് നൽകിയ പരാതി. ജിസ്‌ന എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങൾ പാനൽ അംഗീകരിച്ചു.
ഹൗസന്റെ ആശങ്കകളിൽ നടപടിയെടുക്കുന്നതിൽ ക്ലിനിക് പരാജയപ്പെട്ടുവെന്നത് ഗുരുതര വീഴ്ചയാണെന്ന് കേസുനടത്തിയ ജഡ്ജി റൊണാൾഡ് മക്കേ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഡെന്റൽ മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. ജിസ്‌ന ഇഖ്ബാൽ ബിരുദം നേടിയിരിക്കുന്നത്.
എഡിൻബറോയിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ പ്രാക്ടീസിലാണ് സംഭവം നടന്നത്. 64 കാരിയായ, നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന മൗറീൻ ഹൗസൺ, ജിസ്‌ന നിരന്തരമായി അപമാനകരമായി പെരുമാറിയെന്നും താൻ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കാറുണ്ടായിരുന്നുവെന്നും ട്രിബ്യൂണലിൽ സാക്ഷ്യപ്പെടുത്തി.
ഹൗസൺ അസുഖാവധിയിൽ ആയിരുന്നപ്പോൾ റിസപ്ഷൻ ചുമതലകൾ ജിസ്‌ന ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരുടെയും ബന്ധം വഷളായി. സന്ധിവാതം ബാധിതയായിരുന്ന ഹൗസൺക്ക് ചുമതല മാറ്റം അസ്വസ്ഥത സൃഷ്ടിച്ചു.
2024 സെപ്റ്റംബറിൽ പ്രശ്നങ്ങൾ രൂക്ഷമായി, ജോലിസ്ഥലത്ത് കരയേണ്ട സാഹചര്യം പോലും ഉണ്ടായതായി ഹൗസൺ പറഞ്ഞു. തന്നെ ഒരു ശുചീകരണ തൊഴിലാളിയുടെ നിലയിലേക്ക് താഴ്ത്തിയെന്നും അവർ പരാതിപ്പെട്ടു. തുടർന്ന് ശമ്പളം കുറച്ചതോടെ അടുത്ത മാസം ഹൗസൺ രാജിവച്ചു.









