കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി
വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത തിരിച്ചടി.
പരുക്കേറ്റ വിക്കറ്റ് കീപ്പർ–ബാറ്റർ ഋഷഭ് പന്ത് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി.
വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഓപ്ഷനൽ പരിശീലന സെഷനിനിടെയാണ് പന്തിന് പരുക്കേറ്റത്.
നെറ്റ്സിൽ ഏകദേശം ഒരു മണിക്കൂറോളം ആത്മവിശ്വാസത്തോടെ ബാറ്റിംഗ് നടത്തിയ ശേഷം ത്രോഡൗൺ സ്പെഷ്യലിസ്റ്റിനെ നേരിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അരയ്ക്കു മുകളിലേക്ക് എത്തിയ പന്ത് ശക്തമായി വാരിയെല്ലിന് ഇടിച്ചതോടെ പന്ത് കടുത്ത വേദനയിൽ മുട്ടുകുത്തി വീഴുകയായിരുന്നു.
ഉടൻ തന്നെ സപ്പോർട്ട് സ്റ്റാഫ് ഗ്രൗണ്ടിലെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും താരത്തിന് പരിശീലനം തുടരാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം ഗ്രൗണ്ട് വിട്ടു.
പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വാരിയെല്ലിന് പരുക്കേറ്റതായി സ്ഥിരീകരിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് അറിയിച്ചു.
ഇതോടെയാണ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പന്തിനെ ഒഴിവാക്കാനുള്ള തീരുമാനം സ്വീകരിച്ചത്.
കുറച്ചുദിവസത്തെ വിശ്രമത്തിനു ശേഷം ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ താരത്തിന് വീണ്ടും ടീമിൽ തിരിച്ചെത്താനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹി ടീമിനെ നോക്കൗട്ട് ഘട്ടത്തിലേക്ക് നയിച്ച ശേഷമാണ് ഋഷഭ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഡൽഹിക്കായി രണ്ട് അർധസെഞ്ചറികൾ നേടി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായിരുന്നെങ്കിലും 2024 ഓഗസ്റ്റിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലാണ് പന്ത് അവസാനമായി പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. നിലവിൽ കെ.എൽ. രാഹുലാണ് ഇന്ത്യൻ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ.
പരമ്പരയ്ക്ക് മുൻപ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സെലക്ടർമാർ താരത്തെ ടീമിൽ നിലനിർത്തുകയായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ പരുക്കാണ് വീണ്ടും താരത്തിന്റെ വഴിമുടക്കുന്നത്. 2022ലെ ഗുരുതരമായ കാറപകടത്തിനു ശേഷം ശക്തമായി തിരിച്ചെത്തിയ പന്തിന് കഴിഞ്ഞവർഷം മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെയും കാലിന് പരുക്കേറ്റിരുന്നു.
കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി
പന്ത് പുറത്തായതോടെ പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. വിക്കറ്റ് കീപ്പർമാരായ ധ്രുവ് ജുറേൽ, ഇഷാൻ കിഷൻ എന്നിവരിലൊരാൾക്കാണ് സാധ്യത.
വിജയ് ഹസാരെ ട്രോഫിയിൽ നാല് സെഞ്ചറികൾ ഉൾപ്പെടെ മികച്ച ഫോമിലുള്ള ധ്രുവ് ജുറേലിനാണ് കൂടുതൽ മുൻതൂക്കം. എന്നാൽ ഇടംകയ്യൻ വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തണമെന്ന തീരുമാനമെടുത്താൽ ഇഷാൻ കിഷൻ ടീമിലെത്തും.









