യുകെ സ്വപ്നങ്ങളുമായി ഇനി ആ രാജ്യത്തേക്ക് കുടിയേറുന്നവർ അല്പമൊന്ന് വിയർക്കും. കാരണം, ബ്രിട്ടനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന് ആലോചന നടക്കുകയാണ് എന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരികയാണ്.
അടുത്തയാഴ്ചയാണ് പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്നത്. ഇതിൽ കർശനമായ ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ ഉണ്ടാകും എന്നാണ് അറിയുന്നത്.
പുതിയ നിയമം അനുസരിച്ച് സ്ഥിര താമസത്തിന് സ്ഫുടമായ ഇംഗ്ലിഷ് (“fluent English”) പ്രാവീണ്യം നിർബന്ധമാക്കും. നിലവിലെ നിയമങ്ങളിൽ കുടിയേറ്റക്കാർക്ക് ഇംഗ്ലിഷിന്റെ അടിസ്ഥാനപരമായ അറിവ് തെളിയിച്ചാൽ മതിയായിരുന്നു.
എന്നാൽ പുതിയ നിയമം നിലവിൽ വരുന്നതോടെ, ഈ ഭാഷാനിലവാരം പാലിക്കാത്തവർക്ക് സ്ഥിര താമസത്തിനായുള്ള കാത്തിരിപ്പ് ഒരു ദശാബ്ദം വരെ നീണ്ടുപോയേക്കാം.
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച കരട് നിയമത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ട്. ദീർഘകാല താമസത്തിനുള്ള ഭാഷാ മാനദണ്ഡങ്ങളിൽ ഇത് വലിയ മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ മാറ്റങ്ങൾ നിലവിൽ ജിസിഎസ്ഇ( GCSE ) നിലവാരത്തിലുള്ള ഇംഗ്ലിഷ് പ്രാവീണ്യത്തിൽ നിന്ന് A-ലെവൽ ലാംഗ്വേജിന് തുല്യമായ നിലവാരത്തിലേക്ക് ഉയർത്തും.
2020 ൽ യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം ബോറിസ് ജോൺസൺ അവതരിപ്പിച്ച പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം പരാജയപ്പെട്ടുവെന്നും നെറ്റ് മൈഗ്രേഷൻ കുറയ്ക്കുകയും വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും ആണ് കരുതുന്നത്.
ബ്രിട്ടിഷ് സമൂഹത്തിൽ ഇഴുകി ചേരുന്നതിന് ഉയർന്ന തലത്തിലുള്ള ഈ ഭാഷാ പരിജ്ഞാനം അത്യാവശ്യമാണെന്ന് അധികൃതർ വാദിക്കുന്നു.