മലയാളിയുടെ മീൻ കൊതിയുടെ പേരിൽ നടക്കുന്നത് വൻ കൊള്ളയും ജീവനുവരെ ഭീഷണിയാകുന്ന മരുന്ന് പ്രയോഗവും. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മീനുകള്‍ പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കള്‍ തളിക്കുന്നവയുമാണ്. ഈ മത്സ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. (A huge fraud is going on under the guise of Malayalee’s desire for fish)
വയറിളക്കം, ഛര്‍ദ്ദി എന്നിവ മാത്രമല്ല അമിതമായി രാസവസ്തു തളിച്ച മത്സ്യം കഴിക്കുന്നത് ജീവന് പോലും ആപത്ത് വരുത്താം. ലോറികളില്‍ കൊണ്ടുവരുന്നതിന് പുറമേ ഇപ്പോള്‍ ട്രെയിനില്‍ പോലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്.
ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മീനിന്റെ വരവ് വര്‍ദ്ധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ മീന്‍ ലഭ്യത കുറഞ്ഞ സാഹചര്യം മുതലെടുക്കുകയാണ് അന്യസംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍.
ലോറിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവയില്‍ ദിവസങ്ങളോളം കേട് വരാതിരിക്കാന്‍ വലിയ അളവില്‍ കെമിക്കലുകൾ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും രാസമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയാറില്ല. അതിര്‍ത്തിയിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണം.
ദിവസങ്ങളോളം കേട് വരാതിരിക്കാനായി ഉപയോഗിക്കുന്ന രാസമരുന്നുകള്‍ ലബോറട്ടറിയിലെ സൂക്ഷ്മ പരിശോധനയില്‍ മാത്രം കണ്ടെത്താന്‍ കഴിയുന്നവയും ഉണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവാണ് ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്.