വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. വിദ്യാർത്ഥികളെ വലയിലാക്കാൻ പുതിയ പുതിയ തന്ത്രങ്ങളുമായി മാഫിയാസംഘം കാത്തിരിക്കുകയാണ്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ, ഐ.ടി.ഐ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മാഫിയാ സംഘങ്ങളുടെ പ്രവർത്തനങ്ങളും വിപണനവും നടക്കുന്നത്.
മിഠായികളും മധുര പാനീയങ്ങളും സൗജന്യമായി നൽകി വിദ്യാർത്ഥികളെ അവരുടെ ഉപഭോക്താക്കളാക്കി മാറ്റിയശേഷം അവരെ കച്ചവടത്തിനായി ഉപയോഗിക്കുന്നതാണ് സംഘത്തിന്റെ രീതി. ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ പിന്നീട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയുധങ്ങളുമായെത്തി പരസ്പരം സംഘർഷങ്ങളുണ്ടാക്കുന്നതും പതിവാണ്.
സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെ അടിമകളാക്കിയശേഷം, ലഹരികടത്താനും ഉപയോഗിക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നതിനുമായി കുട്ടികൾ ഉപയോഗിക്കുന്ന മാഫിയ സംസ്ഥാനത്ത് സജീവമാണ്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമകളാക്കും ഇത്തരം മരുന്നുകൾ. ലഹരികലർന്ന മിഠായികൾ, ശീതളപാനീയങ്ങൾ, ബബിൾഗം എന്നിവയെല്ലാം സ്കൂൾ പരിസരത്ത് വ്യാപകമാണ്.
സൂപ്പർമാൻ മുതൽ കിംഗ്കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള മിഠായികളും സംശയനിഴലിലാണ്. സമൂഹമാദ്ധ്യമങ്ങളിലും ഓർഡർ നൽകിയാൽ അതീവരഹസ്യമായി സംഘം എത്തിക്കും. . കോളേജ് വിദ്യാർത്ഥികളിൽ 31.8% ലഹരി ഉപയോഗിക്കുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തടയാനാവുന്നില്ല.
നിരവധി വിദ്യാർത്ഥി സംഘർഷങ്ങൾക്ക് വേദിയായിട്ടുള്ള തിരുവനന്തപുരം ധനുവച്ചപുരം മേഖലയിൽ പൊലീസ് സംഘം നോക്കി നിൽക്കെയാണ് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അഫ്ഗാൻ, ആഫ്രിക്കൻ രാസലഹരികളാണ് അപകടകരം.
100രൂപയ്ക്ക് പത്തുമണിക്കൂർ ലഹരികിട്ടുന്ന നാവിലൊട്ടിക്കുന്ന സ്റ്റിക്കറുകൾ സുലഭം. സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിങ്ഗം രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ തരികളായും രാസലഹരി ലഭ്യമാണ്. പരിശോധനയിൽ എക്സൈസ് 1140 സ്കൂളുകളിൽ ലഹരി ഇടപാട് കണ്ടെത്തിയിട്ടു വിദ്യാർത്ഥികൾ സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നതാണ് ഭീഷണി.
ലഹരിക്ക് ആൺ-പെൺ ഭേദമില്ല. തലസ്ഥാനത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്തത് അടുത്തിടെയാണ്. ലഹരിയുമായി ബന്ധമുള്ള നിരവധി ആളുകളെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ട്. എങ്കിലും മക്കളെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെ.