തായ്‌ലൻഡിൽ കഴിഞ്ഞദിവസം നടന്ന സിനിമ പ്രദർശനം അല്പം വ്യത്യസ്തമായിരുന്നു. അതിന്റെ കാണികൾ ആരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല എന്നതായിരുന്നു ആ പ്രത്യേകത. മരിച്ചുപോയവർക്ക് വേണ്ടി ഒരു സെമിത്തേരിയിൽ നടത്തിയ പ്രദർശനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.(A film screening for souls; After that a party was held for the dead)
തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ഒരു ശ്മശാനത്തിൽ മരിച്ചുപോയവരുടെ ആത്മാക്കൾക്കായി സിനിമകളുടെ പ്രദർശനം നടത്തിയത്. ആത്മാക്കൾക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു.
സിനിമാ പ്രദർശനത്തോടൊപ്പം ജീവനക്കാർ മരിച്ചവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, മോഡൽ വീടുകൾ, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
ഈ പ്രദർശനത്തിൽ ശ്മശാനത്തിലെ നാലു ജീവനക്കാർ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള മുഴുവൻ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കൾക്കായി ഇവർ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദർശനം അർദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
