ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ കൂട്ട അടി.ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണു പരുക്ക്.
വിവാഹത്തിനു ശേഷം പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴാണ് സംഭവം. പരസ്പരം ബിരിയാണി വിളമ്പിയപ്പോൾ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി.
ഇരു വിഭാഗങ്ങളായി തിരിഞ്ഞ യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിൽ 4 പേരുടെ തലയ്ക്കു പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു. രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്.