ഷൊർണൂർ: പെട്രോൾ കുപ്പിയുമായി വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർത്ഥിനി.
കുളപ്പുള്ളി അൽ അമീൻ ലോ കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഹാജിറയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെയാണ് സംഭവം നടന്നത്. സമരം ചെയ്തതിന്റെ പേരിൽ ഹാജിറ ഉൾപ്പെടെ നാലുപേരെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ പിൻവലിക്കാൻ കോളജ് അധികൃതർ തയ്യാറാകാതിരുന്നതോടെയാണ് ഹാജിറ വൈസ് പ്രിൻസിപ്പലിന് മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
കോളജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സമരം ചെയ്ത വിദ്യാർത്ഥികളിൽ ഹാജിറ ഉൾപ്പെടെ നാലു പേരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിതിരുന്നു.
സസ്പെൻഷനിലുള്ള വിദ്യാർത്ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയെങ്കിലും അധികൃതർ ചർച്ചക്ക് പോലും തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ വീണ്ടും വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളജ് അധികൃതർ ചർച്ചയ്ക്കു തയാറായില്ല.
ഇതേ തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്നു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കി.
കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫിസ് മുറിയിൽ ഒഴിക്കുകയായിരുന്നു.
ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
വിഷയം ജില്ലാ കലക്ടറുടെ അടുത്തെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളും കോളജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും.
English Summary:
A female student entered the vice principal’s office with a bottle of petrol and threatened to commit suicide, creating a tense situation on campus.