മനുഷ്യന്റെ മൂന്നിരട്ടി നീളമുള്ള രാജവെമ്പാല
തിരുവനന്തപുരം: 18 അടിയോളം നീളമുള്ള രാജവെമ്പാലയെ സിമ്പിളായി പിടികൂടുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് ഇപ്പോൾ സൈബർ ലോകത്തെ താരം.
വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്.റോഷ്‌നി ആയിരത്തോളം പാമ്പുകളെയാണ് ഇതുവരെ പിടികൂടി കാട്ടിൽവിട്ടിട്ടുണ്ട്. എന്നാൽ, ജീവിതത്തിൽ ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയിൽ വരുന്ന ആര്യനാട് പാലോട് സെക്‌ഷനിലെ പേപ്പാറ റോഡിൽ മരുതൻ മൂടിയിൽനിന്നാണ് റോഷ്‌നി അതി ഭീകരനായ രാജവെമ്പാലയെ പിടികൂടിയത്.
18 അടി നീളമുള്ള രാജവെമ്പാലക്ക് 20 കിലോ തൂക്കമുണ്ട്. പാമ്പിനെ പിന്നീട് ഉൾക്കാട്ടിൽ തുറന്നു വിട്ടു. റോഷ്നിയെ കൂടാതെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രദീപ് കുമാർ, വാച്ചർമാരായ ഷിബു, സുഭാഷ് എന്നിവരും രാജവെമ്പാലയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
പ്രദേശവാസികൾ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്നായിരുന്നു ഇന്നലെ വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനക്ക് അറിയിപ്പു ലഭിച്ചത്. ഉടൻതന്നെ സംഘം സ്ഥലത്തെത്തി.
രാജവെമ്പാലയെ പിടികൂടുക എന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയെ പിടികൂടുകയെന്നത് തന്റെയും വലിയ ആഗ്രഹമായിരുന്നു എന്നും റോഷ്നി പറഞ്ഞു.
അതു സാധിച്ചതിൽ സന്തോഷമുണ്ട്. പേടിയൊന്നും തോന്നിയില്ല. പേടിയുണ്ടെങ്കിൽ ഈ പണി ചെയ്യാൻ പറ്റില്ല. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്നു എന്നും അതൊക്കെ മനസ്സിൽ വച്ചാണ് പ്രവർത്തിച്ചതെന്നും റോഷ്നി.
ഇതിലും അക്രമകാരിയാണ് അണലിയെന്നും റോഷ്നി പറയുന്നു. വനംവകുപ്പിൽ വന്നതിനു ശേഷമാണ് റോഷ്നി പാമ്പുകളെ പിടിക്കാനുള്ള പ്രത്യേക ലൈസൻസ് എടുത്തത്. എന്നെക്കൊണ്ടു കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു.
എന്നാൽ വീട്ടുകാർക്കൊക്കെ പേടിയുണ്ട്. പാമ്പുകൾ ഉൾപ്പെടെ വന്യമൃഗങ്ങളെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോൾ കൂടുതൽ പേർ വൊളന്റിയേഴ്‌സ് ആയി എത്തുന്നുണ്ട്.
അതുകൊണ്ടു തന്നെ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ വനംവകുപ്പിന് കഴിയുന്നുണ്ടെന്നും റോഷ്‌നി പറഞ്ഞു.
പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉൾവനത്തിൽ വിടാമെന്ന് വനംവകുപ്പ് കൃത്യമായി പരിശീലനം നൽകിയിട്ടുണ്ടെന്നും ആ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും റോഷ്‌നി പറഞ്ഞു.
ടോയ് കാറിനുള്ളിൽ രാജവെമ്പാല; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കണ്ണൂർ: കുട്ടിയുടെ കളിപ്പാട്ട കാറിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ചെറുവാഞ്ചേരിയിലാണ് സംഭവം.
ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ശ്രീജിത്തിന്റെ കുഞ്ഞ് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കിടന്നിരുന്നത്.
ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയിൽ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്.
ഉടൻ തന്നെ സ്‌നേക്ക് റെസ്‌ക്യൂവർ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
കണ്ണവം വനത്തോട് ചേർന്ന പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. രാജവെമ്പാലക്ക് ഏതാണ്ട് ആറടിയോളം നീളമുണ്ടെന്നാണ് വിവരം.
പാമ്പിനെ കണ്ട സമയത്ത് കുട്ടി ഉറങ്ങുകയായിരുന്നു. കളിപ്പാടത്തിനടുത്തില്ലാതിരുന്നതിനാൽ തന്നെ വൻ അപകടം ആണ് ഒഴിവായത്.
English Summary:
A female Beat Forest Officer, G.S. Roshni, has become a cyber sensation for effortlessly capturing an 18-foot-long king cobra. A member of the Forest Department’s Rapid Response Team, Roshni has rescued and released nearly a thousand snakes into the wild. However, this was her first time capturing a king cobra.