തിരുവനന്തപുരത്ത് രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. മൊഴി സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഈ ഘട്ടത്തില്‍ സ്ഥിരീകരിച്ചിട്ടില്ല. കുടുംബം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കുടുംബത്തിന്റെ മൊഴി വാസ്തവമെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം വേളി ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.
അതേസമയം, രണ്ട് വയസുകാരിയെ കാണാതായിട്ട് 13 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും. ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുംട കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.