തൃശൂർ: അന്തിക്കാട് കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരുന്ന വഴി വിരണ്ടോടിയ പശുവാണ് കിണറ്റിൽ വീണത്. ഇന്ന് രാവിലെ 11 മണിയോടെ അന്തിക്കാട് വന്നേരിമുക്കിലാണ് സംഭവം. പ്രദേശവാസിയായ വിൻസെൻ്റിൻ്റെ പശുവാണ് വീണത്.
വിരണ്ട്‍ ഓടിയ പശു സമീപത്തെ പുല്ല് മൂടി കിടന്ന കൈവരിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന് വായ്‌വട്ടം കുറവ് കൂടിയായതിനാൽ പശുവിനെ പുറത്തെടുക്കുക എന്നത് ദുഷ്കരമായിരുന്നു.
തുടർന്ന് നാട്ടികയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ജെസിബിയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഫയർ ഫോഴ്‌സിന്റെ വാട്ടർ ഹോസ് ജെസിബിയുമായി ബന്ധിപ്പിച്ച് 2 ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയാണ് പശുവിനെ കരയ്‌ക്കെത്തിച്ചത്. പശുവിന് പരിക്കുകളൊന്നും തന്നെ ഇല്ലെന്ന് ഉടമ പറഞ്ഞു.
മരുന്ന് കഴിക്കുന്നതിനോട് വിയോജിപ്പ് , പ്രസവം വീട്ടിൽ തന്നെ! കൃത്യമായ വിവരങ്ങളില്ലെന്ന പേരിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
കോഴിക്കോട്: പ്രസവം വീട്ടിൽ നടന്നെന്ന പേരിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയിരിക്കുന്നത്. 2024 നവംബർ രണ്ടിനാണ് കുട്ടി ജനിക്കുന്നത്. നാലുമാസത്തോളമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്ന് ഷറാഫത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അക്യുപങ്ചർ പഠിച്ചിട്ടുണ്ടെന്നും, മരുന്ന് കഴിക്കുന്നതിനോട് യോജിക്കുന്നില്ലെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്.
രണ്ട് വർഷത്തോളമായിട്ടേയുള്ളു ഇവർ കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ട്. അടുത്തുള്ള ആളുകളായി മാത്രാണ് പരിചയമെന്നും, ആശാ വർക്കർമാരോയ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലെന്നും ഷറാഫത്ത് പറഞ്ഞു. കോഴിക്കോട് ഇക്ര ആശുപ്രതിയിലാണ് യുവതിയെ കാണിച്ചിരുന്നത്. ഇതിൻറെ രേഖകൾ കൈവശമുണ്ടെന്നും ഷറാഫത്ത് പറഞ്ഞു.
ഒക്ടോബർ 28 ആയിരുന്നു ഡേറ്റ് തന്നത്. മരുന്ന് നൽകി പ്രസവം നടത്തുമെന്നതിനാൽ പ്രസവ വേദന വന്ന ശേഷം ആശുപത്രിയിലേക്ക് പോകാമെന്നാണ് ഇവർ കരുതിയിരുന്നത്. അതുകൊണ്ടു തന്നെ 28ന് ആശുപത്രിയിൽ പോയില്ല . നവംബർ 2നാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.
അത് മാത്രമല്ല മുകളിലെ നിലയിലായതിനാൽ പെട്ടന്ന് താഴേക്ക് എത്തിക്കാനായില്ലെന്നും യുവാവ് പറഞ്ഞു. പ്രസവശേഷം ഉടൻ തന്നെ അടുത്ത കടയിൽ പോയി ബ്ലേഡ് മേടിച്ചുകൊണ്ടുവന്ന് പൊക്കൾക്കൊടി താൻ മുറിച്ചെന്നും ഇയാൾ പറഞ്ഞു. കുട്ടി ജനിച്ച അന്ന് തന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും അതൊന്നും തന്നെ ഫലം കണ്ടില്ലെന്നും, സർട്ടിഫിക്കറ്റ് തരാത്തതിന് കാരണമായി അവർ പറയുന്നത് വേണ്ട തെളിവുകൾ ഇല്ലെന്നതാണെന്നും പരാതിക്കാരിയും ഭർത്താവും പറഞ്ഞു.
ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ പ്രസവം നടത്തിയതുകൊണ്ടും, വിവരങ്ങൾ കൃത്യമായി അറിയിക്കാഞ്ഞതിനാലുമാണ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കുട്ടി ജനിച്ച വിവരം ആശവർക്കർമാരോ, അംഗൻവാടി വർക്കർമാരോ അറിഞ്ഞിട്ടേയില്ലെന്നും, കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.