ലോഡ്ജ് മുറിയിൽ ആത്മഹത്യചെയ്യാനായി കയറൊരുക്കി കാത്തിരുന്ന യുവാവിനെ പോലീസ് രക്ഷിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയെ കാണാനില്ല എന്ന സുഹൃത്തിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ, നടക്കാവ് പോലീസ് ഇയാളെ കണ്ടെത്തി. നഗരത്തിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന യുവാവിനെ കാണാനില്ലെന്നറിയിച്ച് ഞായറാഴ്ച പുലർച്ചെ 5.40-നാണ് സുഹൃത്ത് പോലീസ് സ്റ്റേഷനിലെത്തിയത്.
പരാതി സ്വീകരിച്ച പോലിസ് ഉടനടി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുതിരവട്ടത്തെ ലോഡ്ജിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. റിസപ്ഷനിൽ ഉണ്ടായിരുന്നയാളെ ഫോട്ടോകാണിച്ച് കാണാതായ യുവാവ് ഹോട്ടലിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മുറി തള്ളിത്തുറന്ന് പോലീസ് പരിശോധിച്ചപ്പോൾ ആത്മഹത്യചെയ്യാനായി കുരുക്കിട്ട നിലയിലായിരുന്നു യുവാവ്.
രാവിലെ 10.45-ഓടെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ലീല, എസ്.സി.പി.ഒ. മാരായ അനീഷ് ബാബു, അബ്ദുൽ സമദ്, ഷജൽ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
English summary : A complaint that the native of Kodungallur is missing ; the police saved her from suicide