കരുനാഗപ്പള്ളി: കാറിന് ഇഷ്ട നമ്പർ ലഭിക്കാനായി ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ. കരുനാഗപ്പള്ളി ജോയിന്റ് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ നമ്പറിനാണ് ഇത്രയും തുക മുടക്കിയത്.
ചവറ തെക്കുംഭാഗം സ്വദേശി ആനന്ദ് നാരായണനാണ് തന്റെ സ്കോഡ ഓട്ടോമാറ്റിക് കാറിന് ഇഷ്ട നമ്പരായ കെഎൽ 23 വൈ 1111 ആണ് ഈ തുകയ്ക്ക് സ്വന്തമാക്കിയത്.
25,000 രൂപയാണ് ഇഷ്ട നമ്പരിനായി ആദ്യം അടച്ചത്. മറ്റൊരാൾകൂടി ഇതേ നമ്പരിനായി രംഗത്തു വന്നതോടെ ആവേശകരമായ ലേലത്തിലേക്ക് കടക്കുകയായിരുന്നു.
ആനന്ദ് നാരായണന് ഇതേ നമ്പരിൽ മറ്റൊരു വാഹനംകൂടിയുണ്ട്. അടുത്തകാലത്ത് ജില്ലയിൽ ഇത്രയും ഉയർന്ന തുകയ്ക്ക് ആരും ഇഷ്ട നമ്പർ സ്വന്തമാക്കിയിട്ടില്ലെന്ന് എം വി ഡി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ഫാൻസി നമ്പർ ലേലം നടന്നത്. 46,24,000 രൂപയ്ക്കാണ് എറണാകുളം സ്വദേശിയും ഐടി കമ്പനി ഉടമയുമായ വേണു ഗോപാലകൃഷ്ണൻ KL 07 DG 0007 എന്ന നമ്പർ സ്വന്തമാക്കിയത്.
അത്യാഡംബര എസ്യുവി മോഡലായ ലംബോർഗിനി ഉറുസിനായാണ് ഈ നമ്പർ നേടിയത്. 4.66 കോടിരൂപയാണ് വാഹനത്തിന്റെ വില.
എറണാകുളം ആർടി ഓഫീസിലേത് മാത്രമല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇതെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്.
ഒരുമാസം ഫാൻസി നമ്പർ ലേലംനടത്തിയാൽ എറണാകുളം ആർടി ഓഫീസിന് ലഭിക്കുക അരക്കോടി രൂപയിൽ താഴെയാണ്. 700 നമ്പറുകൾ വിറ്റുപോയാൽമാത്രമേ ഇത്രയും തുക കിട്ടൂവെന്നുമായിരുന്നു വിലയിരുത്തൽ.
KL 07 DG 0007 എന്ന ഫാൻസി നമ്പറിനായി അഞ്ച് പ്രമുഖരാണ് അന്ന് മത്സരിച്ച് ലേലം വിളിച്ചത്. മുൻപ് തിരുവനന്തപുരം ആർടി ഓഫീസിൽ കെഎൽ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശി മുടക്കിയത് 31 ലക്ഷംരൂപയായിരുന്നു. KL 07 DG 0001 എന്ന നമ്പർ 25.52 ലക്ഷംരൂപയ്ക്കാണ് എറണാകുളം പിറവം സ്വദേശി തോംസൺ ബാബു സ്വന്തമാക്കിയത്.