സംസ്ഥാനത്ത് വീണ്ടും നിപ മരണം
പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയായ അമ്പതു വയസുകാരനാണ് മരിച്ചത്.
നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.
ആരോഗ്യനില വഷളായതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അമ്പതുകാരൻ ആദ്യം ചികിത്സതേടിയത്.
സ്ഥിതി കൂടുതൽ ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.
കടുത്ത ശ്വാസതടസ്സം ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.
നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കണ്ടെയ്ൻമെൻറ് സോണുകളാക്കി പ്രഖ്യാപിച്ചിരുന്ന തച്ചനാട്ടുകര , കരിമ്പുഴ, പഞ്ചായത്തുകളിലെ വാർഡുകളിലെ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്.
എന്നാൽ നിലവിൽ ക്വാറൻറൈനിൽ കഴിയുന്നവർ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറൻറൈൻ തുടരണം.
എന്നാൽ നിപ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത്. സാധ്യത ലിസ്റ്റിൽ ഉള്ള നാലു പേർ ഐസൊലേഷനിൽ തുടരുകയാണ്. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. പാലക്കാട് നിപ സ്ഥിരീകരിച്ച 38 കാരിയായ തച്ചനാട്ടുകര സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും ജാഗ്രത തുടരണം:
തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നു.
നിലവിൽ ക്വാറൻറൈനിൽ കഴിയുന്ന വ്യക്തികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറൻറീനിൽ തുടരേണ്ടതാണ്.
നിപ്പ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ.
ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറത്ത് 228 പാലക്കാട് 110 കോഴിക്കോട് 87 സമ്പർക്കപ്പട്ടികയിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ നീളുന്നു.
മലപ്പുറത്തു 12 പേരാണു ആകെ ചികിത്സയിലുള്ളത്. ഇതിൽഅഞ്ചു പേർ ഐസിയുവിലാണ്.
സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്.
പാലക്കാട് ജില്ലയിൽ 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്.
കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ളവരിൽ 87 പേരും ആരോഗ്യപ്രവർത്തകരാണ്
പ്രദേശത്ത് പനി സർവൈലൻസ് നടത്താൻ നിർദേശം നൽകിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.
ഇവർക്ക്മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പർക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം.
സാംപിളുകൾ മാത്രം പരിശോധനയ്ക്ക് അയച്ചാൽ മതി. നിപ്പ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
English Summary:
A 50-year-old man from Mannarkkad, who was undergoing treatment at a private hospital in Perinthalmanna for Nipah infection, has passed away.