മംഗളൂരു: 12 വയസ്സുകാരന്റെ നെഞ്ചിൽ കയറിയ ഓലമടലും മാലയും നീക്കം ചെയ്ത് ജീവൻ രക്ഷിച്ചു. അസമിലെ ഗുവാഹതിയിൽനിന്നുള്ള കുടുംബത്തിൽ അംഗമായ കമാൽ ഹുസൈനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. മംഗളൂരു ഗവ. വെൻലോക്ക് ആശുപത്രിയിലെ സി.ടി.വി.എസ് സംഘം പ്രത്യേക ശസ്ത്രക്രിയയിലൂടെയാണ് ഇവ പുറത്തെടുത്തത്.
കുട്ടി കളിച്ചുകൊണ്ടിരിക്കെ സമീപത്ത് വെട്ടിയിട്ട തെങ്ങോലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുട്ടി ധരിച്ച സ്റ്റീൽ മാലക്കൊപ്പം 20 സെന്റീമീറ്റർ നീളമുള്ള ഓല മടലിന്റെ കഷണവും നെഞ്ചിൽ തറച്ചുകയറി.
മടിക്കേരി ഗവ. ആശുപത്രിയിൽ പ്രഥമശുശ്രൂഷക്കു ശേഷം തുടർചികിത്സക്കായി വെൻലോക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വെൻലോക്ക് ആശുപത്രിയിലെ ഡോ. സുരേഷ് പൈയുടെ നേതൃത്വത്തിലുള്ള കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി സംഘമാണ് ശസ്ത്രക്രിയ നടത്തി വിജയം കണ്ടത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.