ന്യൂഡല്‍ഹി: രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ്.
ബിജെപി ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും എന്നാല്‍ ഓരോ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഇന്നും ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 700 ആക്രമണമാണുണ്ടായത്.
മണിപ്പൂരില്‍ 200ലേറെ പള്ളികള്‍ കത്തിച്ചെന്നും ബ്രിട്ടാസ് തുറന്നടിച്ചു.’നിങ്ങള്‍ രണ്ടു മൂന്നു ദിവസമായി ക്രിസ്ത്യാനി, കേരള, മുനമ്പം എന്നൊക്കെ പറയുന്നുണ്ടല്ലോ?
സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോ?, പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ ഒരു സ്ട്രോയ്ക്ക് വേണ്ടി കരഞ്ഞ മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തെ നിങ്ങള്‍ ജയിലിലിട്ടു കൊന്നില്ലേ?. അതുപോലെ ഗ്രഹാം സ്റ്റെയിനെ മറക്കാന്‍ പറ്റുമോ? മക്കളോടൊപ്പം ചുട്ടുകൊന്നില്ലേ…?’- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
‘ബൈബിളിലൊരു കഥാപാത്രമുണ്ട്- മുപ്പത് വെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസ്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടിരിക്കുന്നതിൽ ചിലര്‍. എമ്പുരാന്‍ സിനിമയിലെ മുന്നയെയും ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം.
ഈ മുന്നയെ മലയാളി ഒരു ദിവസം തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ഇതുവരെയുള്ള ചരിത്രം. നിങ്ങളെന്ന വിഷത്തെ ഞങ്ങള്‍ മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും ഞങ്ങള്‍ പൂട്ടിക്കും. മലയാളിക്ക് ഒരു തെറ്റ് പറ്റി. ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും’.
മുനമ്പത്തെ ഒരാള്‍ക്കു പോലും വീട് നഷ്ടപ്പെടില്ലെന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. അഞ്ച് ലക്ഷം ഭവനരഹിതര്‍ക്ക് വീട് കൊടുക്കാനുള്ള കരുത്തും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ ഈ മുനമ്പത്തെ ആളുകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്. അത് ചെയ്തിരിക്കും.
അതിന് നിങ്ങളുടെ ഓശാരം വേണ്ട. യുപിയില്‍ മസ്ജിദ് മൂടിയിടുന്നതു പോലെ കേരളത്തിലെ ഒരു ആരാധനാലയവും മറയ്ക്കേണ്ടി വരില്ല. ഒരാള്‍ക്കും ഭയത്തോടെ കഴിയേണ്ടിവരില്ല. എല്ലാവര്‍ക്കും സാഹോദര്യത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. അത് നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം’.
‘ഇപ്പോള്‍ നിങ്ങള്‍ ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ അത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്ക് ഉണ്ട്. ഈ ബില്ലില്‍ നിങ്ങള്‍ മുനമ്പം, മുനമ്പം എന്നു പറയുന്നുണ്ട്.
ഉത്തരേന്ത്യയില്‍ നിന്ന് പതിനായിരക്കണക്കിനാളുകളെ നിങ്ങള്‍ ആട്ടിപ്പായിച്ചില്ലേ. 50,000ലേറെ ആളുകളാണ് മണിപ്പൂരില്‍ അഭയാര്‍ഥികളായി ഇപ്പോഴും കഴിയുന്നത്. എത്രയോ ആളുകള്‍ രാജ്യംവിട്ടു.
നിങ്ങള്‍ക്കവരെ കുറിച്ചൊന്നും പറയാനില്ലാലോ. നിങ്ങള്‍ എത്രയോ പള്ളികള്‍ തകര്‍ത്തു’.’എമ്പുരാനിലെ മുന്നയാണ് നിങ്ങള്‍ അത് തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്.
അതിനാല്‍ ഇന്ത്യൻ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ബില്‍ പിന്‍വലിക്കണം. ജനങ്ങള്‍ക്കിടയില്‍ സാമുദായിക സൗഹാര്‍ദവും സമത്വവും നിലനില്‍ക്കണമെങ്കില്‍ ഈ ബില്‍ പിന്‍വലിക്കണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.