തിരുവനന്തപുരം: ഏറെ വർഷങ്ങൾക്കു ശേഷം ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ഇത്തവണ മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്.
2020 ഡിസംബറിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം നടത്തിയത്. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്.
കൂടാതെ സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. പിന്നീട്ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളിൽ അടച്ചുതീർക്കാനാണ് പദ്ധതി.
മുമ്പും ഓവർഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആർടിസി നടത്തിയിട്ടുണ്ടെങ്കിലും അത് വിജയിച്ചിരുന്നില്ല. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ ഇത്തവണ പദ്ധതി വിജയിപ്പിക്കാമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു.
മാസം ആദ്യം ശമ്പളം എന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യം നടപ്പാകുന്നു. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നൽകുന്നതും ഇനി പഴങ്കഥയാവുമെന്ന് കഴിഞ്ഞ മാസമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്.
തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് കെഎസ്ആര്‍ടിസി അധികൃതർ അറിയിച്ചു.