കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പ്രതികളിൽ ഒരാളായ ശ്രീജിത്ത് വിദ്യാര്‍ഥിനിയുമായി പരിചയം സ്ഥാപിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ഭീഷണി ആരംഭിച്ചത്. മുൻപും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ശ്രീജിത്തിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.
എന്നാൽ കഴിഞ്ഞദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിക്ക് നേരെ കുളത്തൂപ്പുഴ ടൗണില്‍ വച്ചാണ് വീണ്ടും അതിക്രമം നടന്നത്. ഓട്ടോ ഡ്രൈവറായ മഹേഷിനൊപ്പം സ്ഥലത്തെത്തിയ ശ്രീജിത്ത് പെൺകുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരം എഇയിച്ചത്.
ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പോക്സോ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.