തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിന് ഫീസിനത്തിൽ 90,50000 രൂപ നൽകിയെന്ന് സർക്കാർ വെളിപ്പെടുത്തൽ.
സംസ്ഥാന സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സർക്കാർ അഭിഭാഷകൻ എന്നിവർക്കും ഫീസിനത്തിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ടെന്ന് നിയമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.
കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്തിരുന്നു.
അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഈ കേസ് ആദ്യം പരിഗണിച്ച ഘട്ടത്തിൽ സുപ്രീംകോടതി സംസ്ഥാനത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
2023-24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ച് ചർച്ച നടന്നിരുന്നു എങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ അന്ന് ധാരണയായിരുന്നില്ല.









