കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമ്മീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
സംഭവം ഇങ്ങനെ:
കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി 24 മുതൽ തന്ത്രിമാർ ക്ഷേത്രം ബഹിഷ്കരിച്ചു. കഴകക്കാരനെ മാറ്റിയശേഷം ഇന്നലെ രാവിലെയാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായ ശുദ്ധിക്രിയകൾക്ക് പോലും തന്ത്രിമാർ തയ്യാറായത്.
തന്ത്രിമാരും കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയുമായി വ്യാഴാഴ്ച മൂന്നു മുതൽ രാത്രി 9വരെ നടന്ന മാരത്തൺ ചർച്ചകൾക്കുശേഷം കഴകം തസ്തികയിലുള്ള ഈഴവ സമുദായാംഗമായ മാലകെട്ടുകാരനെ ഓഫീസ് അറ്റൻഡന്റാക്കി മാറ്റി. അടിച്ചുതളിക്കാരനായ പിഷാരടി സമുദായാംഗത്തിന് പകരം ചുമതല നൽകുകയായിരുന്നു.
കേരളത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽപ്പെട്ടതാണ് കൂടൽമാണിക്യം. ഭരതനാണ് പ്രതിഷ്ഠ. ആറ് തന്ത്രി കുടുംബങ്ങളിലെ തന്ത്രിമാർക്ക് മാറിമാറിയാണ് ചുമതല.
സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലൊന്നായ കൂടൽമാണിക്യം ദേവസ്വത്തിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏഴു പേരാണ് അംഗങ്ങളായുള്ളത്. ഇതിലൊരാൾ തന്ത്രിമാരുടെ പ്രതിനിധിയാണ്.
ആറു പേർ ഇടതുപക്ഷ നേതാക്കളും. പ്രതിഷ്ഠാദിനവും ഉത്സവച്ചടങ്ങുകളും ബഹിഷ്കരിക്കുമെന്ന തന്ത്രിമാരുടെ ഭീഷണിക്ക് മുന്നിൽ ബോർഡ് കീഴടങ്ങുകയായിരുന്നു. പിന്നാക്ക സമുദായാംഗമായ ചെയർമാനും സവർണസമുദായത്തിൽപ്പെട്ട ഒരംഗവും മാത്രമാണ് തന്ത്രിമാരെ നിലവിൽ എതിർത്തത്. പട്ടികജാതി പ്രതിനിധി ഹാജരായിരുന്നില്ല.
കഴകം ജോലിക്ക് പിന്നാക്കക്കാരനെ നിയമിച്ചതിനെതിരെ ആറു തന്ത്രിമാരും ചേർന്ന് ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് കത്തു നൽകിയിരുന്നു. ”നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ക്ഷേത്രത്തിൽ നടന്നു. താംബൂല പ്രശ്നത്തിനും തന്ത്രിമാരുടെ അഭിപ്രായങ്ങൾക്കും എതിരാണ് ഈ തീരുമാനം. മാറ്റമുണ്ടാകും വരെ ക്ഷേത്രത്തിലെ ഒരുക്രിയകളും ചെയ്യില്ല”” എന്നായിരുന്നു കത്തിലെ ഭീഷണി.
ഇതേത്തുടർന്നാണ് തന്ത്രിമാരെ ചർച്ചയ്ക്ക് വിളിച്ചത്.കഴകം തസ്തികയിൽ മാലകെട്ടുകാരനായി നിയമിതനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസികളായ മറ്റു ജീവനക്കാർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
അപേക്ഷ ചോദിച്ചു വാങ്ങി ഓഫീസിലേക്ക് മാറ്റിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ബാലുവും തയ്യാറായില്ല.