കോഴിക്കോട്: അസുഖ ബാധയെ തുടർന്ന് ജർമ്മനിയിൽ മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപ്പാറ സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കൽ(25) ആണ് ജർമ്മനിയിലെ ന്യൂറംബർഗിൽ താമസ സ്ഥലത്ത് മരിച്ചത്. വൈഡൻ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ മാനേജ്‌മെന്റ് വിഷയത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു ഡോണ. രണ്ട് വർഷം മുൻപാണ് പഠനത്തിനായി ജർമ്മനിയിൽ എത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് താമസ സ്ഥലത്തെ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡോണക്ക് പനി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് അസുഖബാധയെത്തുടർന്നാണ് വിദ്യാർഥിനി മരിച്ചതെന്ന് കണ്ടെത്തിയത്.
ജർമനിയിലെ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോരാനായത്. ഇന്ന് രാത്രി എട്ട് മണിയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. നാളെ രാവിലെ എട്ട് മണിയോടെ കുറ്റ്യാടിയിലെ വീട്ടിൽ എത്തിച്ച് ശുശ്രൂഷകൾക്ക് ശേഷം പതിനൊന്നോടെ പള്ളിസെമിത്തേരിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പേഴത്തിങ്കൽ ദേവസ്യ-മോളി ദമ്പതികളുടെ മകളാണ് ഡോണ.