തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതി വിഷ്ണുവിനെ പിടികൂടിയത്. അരിമ്പൂര്‍ വീട്ടില്‍ സേവ്യർ (42) ആണ് കൊല്ലപ്പെട്ടത്.
കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി വിഷ്ണു ഒളിവില്‍ പോയിരുന്നു. കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടി.
രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ സേവ്യര്‍ മരണത്തിന് കീഴടങ്ങി. ആക്രമണത്തില്‍ പരിക്കേറ്റ അനീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.