ദേശീയപാതയിൽ പൂവാലന്മാരുടെ ശല്യം ഒഴിവാക്കാൻ പായുന്നതിനിടെ കാറുകൾ കൂട്ടിയിടിച്ച് ഇവന്റ് മാനേജറും നർത്തകിയുമായ 27കാരിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ ചന്ദർനഗർ സ്വദേസി സുതന്ദ്ര ചാറ്റർജിയാണ് മരിച്ചത്. പനാഗഢിനടുത്ത് തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് അപകടം.
പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ സുതന്ദ്ര ചാറ്റർജിയുടെ കാറിനെ അഞ്ച് പേരടങ്ങുന്ന ഒരു വെളുത്ത കാർ പിന്തുടരാൻ തുടങ്ങി. അശ്ലീല പരാമർശങ്ങൾ നടത്തുകയും വാഹനം ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനെ തുടർന്നാണ് കാർമറിഞ്ഞതെന്ന് കൂടെയുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. കൂടെ സഞ്ചരിച്ച ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
മറ്റു വാഹനത്തിലെ പൂവാലന്മാരുടെ ശല്യമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ചാറ്റർജിയുടെ കൂടെ സഞ്ചരിച്ചവർ പറഞ്ഞു. മറ്റു രണ്ടു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.