തൃശൂർ: സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയിൽ. പഴയന്നൂർ പൊലീസാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. പാലക്കാട് മങ്കര സ്വദേശി രാജേഷ് (37), തിരുവില്വാമല പാലക്ക പറമ്പ് സ്വദേശി പ്രകാശൻ (47), മുണ്ടൂർ സ്വദേശിയായ മോനു എന്ന റഷീദ് ഖാൻ (53), തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി പെരുമാൾ (39), പഴയ ലക്കിടി സ്വദേശി സനീഷ് (40) എന്നിവരെയാണ് പിടികൂടിയത്.
സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നികളെ കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് കാട്ടുപന്നി ഇറച്ചിക്ക് ഇവർ വില ഈടാക്കിയിരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ആർഭാട ജീവിതം നയിക്കുവാനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മാത്രമല്ല അന്യസംസ്ഥാനങ്ങളിലും മറ്റും പതിവായി ഇവർ യാത്ര നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് പഴയന്നൂർ സ്‌കൂൾ കോമ്പൗണ്ടിൽ പന്നിപ്പടക്കം ചവിട്ടി വിദ്യാർഥിക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പിടിയിലായവരിൽ ഒരാളുടെ വീട്ടിൽനിന്നും പാചകം ചെയ്ത രണ്ട് കിലോ കാട്ടുപന്നി ഇറച്ചിയും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോയുടെ നിർദേശാനുസരണം പഴയന്നൂർ സി.ഐ. കെ.എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
എസ്.ഐ. എം.വി. പൗലോസ്, ഗ്രേഡ് എസ്.ഐ മാരായ കെ.ആർ. പ്രദീപ് കുമാർ, കെ.വി. സുരേന്ദ്രൻ, എ.എസ്.ഐ. അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. ശിവകുമാർ, വി. വിപിൻ, പി. പ്രജിത്ത്, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ.വി. നൗഫൽ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.