പാലക്കാട്: ഭർതൃ ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റൻസിയയുടെ മരണത്തിൽ ഭർത്താവ് ഷെഫീഖ്, ഇയാളുടെ പെൺസുഹൃത്ത് ജംസീന എന്നിവരാണ് അറസ്റ്റിലായത്. ജംസീന റൻസിയയെ ഫോണിൽ വിളിച്ചതായും മോശമായി സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.
ജംസീന റൻസിയയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്തിരുന്നു. ഇരുവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് ആണ് റൻസിയയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാൾ റൻസിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിന്നാലെ റൻസിയയെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റൻസിയയും ഷെഫീഖും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഷെഫീഖ് നിരന്തരം റൻസിയയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.