വയനാട്: അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് വയനാട്ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.
അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.