മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെൻറിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശി 53 കാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയ് ആയിരുന്നു ഇയാൾ.
മുംബൈയിൽ 64 വയസ്സുള്ള ഒരു സ്ത്രീക്ക് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു. പുണെയിൽ അഞ്ച് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 197 ആയി ഉയർന്നു.
ശരീരത്തിൻറെ രോഗ പ്രതിരോധശേഷിയെ താളം തെറ്റിക്കുകയാണ് ഗില്ലൻ ബാരി സിൻഡ്രോം ചെയ്യുന്നത്. ശ്വാസകോശത്തിലോ, ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിൻറെ തുടക്കം. പേശീ ബലഹീനത,പനി,വയറിളക്കം, വയറുവേദന, ക്ഷീണം,മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.