അഗർത്തല: വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവിന്റെ ക്രൂരത. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷം യുവാവ് സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിലാണ് സംഭവം. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ കൊല്ലുകയായിരുന്നു. രാത്രി കൊലപാതകം നടത്തിയ ശേഷം പിറ്റേ ദിവസം ഉച്ച വരെ മൃതദേഹവുമായി ശ്യാംലാൽ ദാസ് വീട്ടിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.20ഓടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി. ഭാര്യ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാൾ പറഞ്ഞ വിവരം. വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ശ്യാംലാൽ ദാസിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.