പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം രണ്ടു പേർ പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്.
അയൽവാസിയായ 16 കാരനാണ് വായ പൊത്തിപ്പിടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിർത്തിയത്. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ലഭിച്ച പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടി. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികൾക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേർന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു.
എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. അടൂർ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.