സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഗ്രീക്ക് ദ്വീപിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച 5.2 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഈ അടുത്ത ദിവസങ്ങളിൽ മേഖലയിലുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11,000ലേറെ പേരയാണ് ദ്വീപിൽ നിന്ന് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
മാർച്ച് മൂന്ന് വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. നാശനഷ്ടമടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിനാണ് ഒരുമാസത്തോളം നീളുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ബോട്ടിലും വിമാന മാർഗത്തിലുമായാണ് ആളുകളെ ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.
ഇന്ന് ഗ്രീക്ക് പ്രധാനമന്ത്രി ദ്വീപ് സന്ദർശിക്കുമെന്നാണ് പുറത്തു വന്ന വിവരങ്ങൾ. അടുത്ത ദിവസങ്ങളിലും മേഖലയിൽ ഭൂചലനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാൻറോറിനി. നിലവിൽ ഓഫ് സീസണായതിനാൽ ദ്വീപിലെ താമസക്കാരും ജോലിക്കാരുമാണ് ദ്വീപിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ ഏറെയും. അപകട സാഹചര്യത്തെ നേരിടുന്നതിനായി ആശുപത്രികളിലെ ജീവനക്കാരെ അവധിയും ഓഫും റദ്ദാക്കി തിരികെ വിളിച്ചിരിക്കുകയാണ് ഇപ്പോൾ.