വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി’ എന്ന് ഒന്നാം പേജിൽ വാർത്തയെന്ന മട്ടിൽ പരസ്യം പ്രസിദ്ധീകരിച്ചത് ജനുവരി 24നാണ്.
ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയായെന്ന് നിരീക്ഷിച്ചാണ് നടപടിക്കുള്ള നീക്കം നടത്തുന്നച്. 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകാനാണ് പത്രങ്ങളോട് പ്രസ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജെയിൻ യൂണിവേഴ്സിറ്റി സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. എന്നാൽ പരസ്യമാണെന്ന് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും ഇത് ഗുരുതര പിഴവാണെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. 2050ൽ പത്രങ്ങളുടെ ഒന്നാം പേജ് എങ്ങനെയായിരിക്കും എന്ന വിഭാവനം ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് പിന്നീട് പത്രങ്ങൾ വിശദീകരിച്ചെങ്കിലും പ്രസ് കൗൺസിലിന് വ്യാപകമായി പരാതികൾ ലഭിച്ചു. ദേശാഭിമാനി ഒഴികെ എല്ലാ മലയാള പത്രങ്ങളും ഒന്നാം പേജ് പൂർണമായും ഇതിനായി മാറ്റിവക്കുകയായിരുന്നു.
ഫെബ്രുവരി ഒന്നു മുതൽ നോട്ടുകൾ നിർത്തലാക്കുമെന്നും രാജ്യം പൂർണമായും ഡിജിറ്റൽ ആകുമെന്നും റിസർവ് ബാങ്ക് അറിയിച്ചെന്നും ഉള്ള ലേഖനങ്ങളുടെ ഉള്ളടക്കം വ്യാപകമായി പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. നോട്ടുനിരോധന കാലത്തേത് പോലെ മുൻകരുതൽ എടുക്കാൻ ആളുകൾ ബാങ്കുകളെപോലും ബന്ധപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്ത പരസ്യം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കി.