കോട്ടയം: മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ബ്രഹ്മമംഗലം വാലേച്ചിറ വി സി ജയനെ(51)തിരെയാണ് നടപടി. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ജയനെതിരെ നടപടിയെടുത്തത്.(nursing assistant was suspended in vaikom taluk hospital)
അന്വേഷണത്തിന്റെ ഭാഗമായി ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി എടുത്തിരുന്നു. ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം നടന്നത്.
ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ സുജിത്ത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീര്‍ഥിനാണ് വീടിനുള്ളില്‍ തെന്നിവീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ദേവതീര്‍ഥിനെ അത്യാഹിത വിഭാഗത്തില്‍നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി ഡ്രസ്സിങ് മുറിയിലേക്കയച്ചു. തുടർന്ന് മൊബൈല്‍ വെളിച്ചത്തിലാണ് മുറിവിൽ തുന്നലിട്ടത്.