കാസർഗോഡ്: കാസർഗോഡ് ചീമേനിയിൽ പട്ടാപ്പകൽ വീടിൻറെ മുൻവാതിൽ തകർത്ത് 40 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ വീട്ടിലെ ജോലിക്കാരനായ നേപ്പാൾ പൗരനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
കണ്ണൂർ സ്വദേശി എൻ മുകേഷിൻറെ ചീമേനി ചെമ്പ്രക്കാനത്തെ വീട്ടിലാണ് കവർച്ച നടന്നത്.40 പവൻ സ്വർണ്ണാഭരണങ്ങളും നാല് കിലോ വെള്ളിപാത്രങ്ങളും കവർന്നതായാണ് പ്രാഥമിക നിഗമനം. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനും ഇടയിലാണ് കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്.
സംഭവത്തിന് ശേഷം ജോലിക്കാരനായ നേപ്പാൾ സ്വദേശിയെ കാണാതായതാണ് ഇയ്യാളിലേക്ക് അന്വേഷണം എത്താൻ ഇടയായത്. വീട്ടിലെ കന്നുകാലികളെ നോക്കിയിരുന്ന ആളാണ് നേപ്പാൾ സ്വാദേശി. ഇയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൈയിൽ ബാഗുകളുമായി ഓട്ടോറിക്ഷയിൽ കയറിപ്പോകുന്ന ഭാസ്കറിൻറെ സിസി ടിവി ദൃശ്യങ്ങൾ ചീമേനി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള വ്യാപക ശ്രമത്തിലാണ് പൊലീസ്.