തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ കിടന്നുറങ്ങാം. മുൻ അധ്യാപിക കൂടിയായ 80 കാരി സുമതി ബാലകൃഷ്ണന്റെ നാലു വർഷത്തെ ആശങ്കയ്ക്കാണ് തൊടുപുഴ താലൂക്ക് തല അദാലത്തിൽ പരിഹാരമായത്.
വീടിന് ഭീഷണിയായ കൂറ്റൻ മരങ്ങൾ മുറിക്കാൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് നിർദ്ദേശം നൽകിയത്. ഇടുക്കി ആർ ഡി.ഒ യ്ക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും അയൽക്കാരൻ മരം മുറിക്കാൻ തയ്യാറായില്ല.
തുടർന്ന് കരിങ്കുന്നം ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് പരാതി അദാലത്തിൽ എത്തുന്നത്. മരം മുറിച്ചുമാറ്റി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് നൽകാൻ കരിങ്കുന്നം പഞ്ചായത്ത് സെകട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
നിശ്ചയ സമയ പരിധിക്കുള്ളിൽ അയൽക്കാരൻ മരം മുറിച്ചു മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് നേരിട്ട് ഇടപെടും. കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 238 പ്രകാരം മരം മുറിക്കാൻ ആവശ്യമായ തുക അയൽക്കാരനിൽ നിന്ന് ഈടാക്കുകയും ചെയ്യും.