ദില്ലി: ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. ടിബറ്റിലാണ് ചൈന അണക്കെട്ട് നിർമിക്കുന്നത്.
രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പദ്ധതിയിൽ ചൈനയിൽ നിന്ന് സുതാര്യത ആവശ്യപ്പെടുകയും നദീജലത്തിനുള്ള അവകാശങ്ങൾ ഓർമപ്പെടുത്തുമെന്നും ആവശ്യമുള്ളപ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ടിബറ്റിൽ ബ്രഹ്മപുത്രക്ക് കുറുടെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കുകയാണെന്ന് ചൈന കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ വലുതായിരിക്കും പുതിയ അണക്കെട്ട്.
നാസയുടെ റിപ്പോർട്ട് പ്രകാരം ഭൂമിയുടെ ഭ്രമണം 0.06 സെക്കൻഡ് മന്ദഗതിയിലാക്കാൻ സാധിക്കുന്നയത്ര വലുതായിരിക്കും അണക്കെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, പരിസ്ഥിതി ലോലമായ ഹിമാലയൻ പർവത മേഖലയിലാണ് അണക്കെട്ടെന്നതാണ് പ്രധാന ആശങ്ക.
പരിസ്ഥിതിയിൽ ഉണ്ടാകുന്ന ആഘാതം കൂടാതെ, ഉയർന്ന ഭൂകമ്പ മേഖലയായതിനാൽ ഈ പ്രദേശം ഭൂമിശാസ്ത്രപരമായി ദുർബലമാണെന്നും അതോടൊപ്പം പദ്ധതി ബ്രഹ്മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് റിപ്പോർട്ട്. നിർദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരൾച്ചയുടെയും വലിയ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്.