കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസിന്റെ നടപടി.(EP Jayarajan’s Autobiography Controversy; Police registered case against DC Books)
ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യുന്നതിനായാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു പോയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇപി തന്റെ ആത്മകഥയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എഴുതി കണ്ണൂർ ദേശാഭിമാനി ബ്യൂറോ ചീഫ് രഘുനാഥന് കൈമാറിയിരുന്നു. രഘുനാഥനിൽ നിന്നാണ് എ വി ശ്രീകുമാർ ഇത് വാങ്ങിയത്.
എന്നാൽ രഘുനാഥൻ കൊടുത്ത ഭാഗങ്ങൾ മാത്രമല്ല, കൂടുതൽ ഭാഗങ്ങൾ ചേർക്കുകയായിരുന്നു. സംഭവത്തിൽ നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു.