ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞലവി നമ്പീടത്തിനെ കൊലപ്പെടുത്തിയ അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസിയെയാണ് മക്കയിൽ വധശിക്ഷയ്ക്ക് വിധേയനായത്.
2021 ഓഗസ്റ്റ് ഒന്നിനാണ് സംഭവം നടന്നത്. കുഞ്ഞലവിയെ വാഹനത്തിൽ കയറി അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പണം കവർന്ന ശേഷം സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇയാളുടെ ശിക്ഷ ശരിവച്ചു. സൽമാൻ രാജാവിന്‍റെ അനുമതിയോടെയാണ് വധ ശിക്ഷ നടപ്പാക്കിയത്.
2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിരുന്നു കുഞ്ഞലവി . ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലില്‍ ഇദ്ദേഹത്തിന്‍റെ ട്രക്ക് റോഡരികില്‍ കണ്ടെത്തുകയായിരുന്നു.
ട്രക്കില്‍ കുഞ്ഞലവി കുത്തേറ്റ് മരിച്ചുകിടക്കുകയായിരുന്നു. തുടര്‍ന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാജ്യത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരനെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.