ശിവഗിരി: ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മേൽവസ്ത്രം അഴിച്ചുമാറ്റണമെന്ന സമ്പ്രദായം അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. വർക്കല ശിവഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയായിരുന്നു ഈ സമ്പ്രദായം പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ അനാചാരം തുടരുകയാണ്. ഇത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത്അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ലെന്നും കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.
സച്ചിദാനന്ദ സ്വാമികൾക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണക്കുകയായിരുന്നു. ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് മാത്രമേ കടക്കാൻ പാടുള്ളൂ എന്ന നിബന്ധന നിലവിലുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണസമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആരേയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.